കോട്ടൂർ സുനിൽ
കുറ്റിച്ചൽ: ഏറെ വിവാദങ്ങൾക്കൊടുവിൽ കുറ്റിച്ചൽ പഞ്ചായത്തിൽ പണിയാൻ തീരുമാനിച്ച ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ 15 വർഷം പിന്നിട്ടിട്ടും ഇപ്പോഴും വാടകക്കെട്ടിടത്തിൽ.
2011-ലെ യുഡിഎഫ് സർക്കാർ അനുവദിച്ച സ്കൂളാണ് സ്വന്തമായി ഭൂമിയും ഫണ്ടും ഉണ്ടായിട്ടും മണലിയിലെ പഴയൊരു 'സ്വകാര്യ സ്കൂൾ' പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ജി. കാർത്തികയേൻ എംഎൽഎ ആയിരിക്കെയാണ് സ്കൂൾ അനുദിച്ചത്. ജികെയുടെ മരണശേഷം സ്കൂളിന് അദ്ദേഹത്തിന്റെ പേരും നൽകി.
റസിഡൻഷ്യൽ സ്കൂളിനായി വനം വകുപ്പ് രണ്ടര ഏക്കർ ഭൂമിയും കൈമാറി. ഇവിടെ കെട്ടിടം പണിയാൻ 27.30 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിക്കുകയും ഭൂമിയിലെ 190 മരങ്ങൾ മുറിച്ചുനീക്കുകയും ചെയ്തിരുന്നു. അനുബന്ധമായി ടൗൺ ഷിപ്പ് സ്ഥാപിക്കാനുള്ള രീതിയിലായിരുന്നു പദ്ധതിയുടെ രൂപരേഖ. എന്നാൽ ഇതിനിടെ സ്ഥലത്തെച്ചൊല്ലി വിവാദങ്ങളുയർന്നു. വനത്തിനകത്തെ വാലിപ്പാറയിലെ സ്കൂളിലേക്ക് എത്തിച്ചേരുന്നത് പ്രശ്നമാകുമെന്ന് ഒരുവിഭാഗം വാദിച്ചു. തുടർന്നു വിവാദം കോടതി കയറി.
പിന്നാലെ വനംവകുപ്പ് വാലിപ്പാറയിലെ സ്ഥലം തിരിച്ചെടുക്കുകയും തൊട്ടടുത്തുള്ള 'പങ്കാവി'ൽ മറ്റൊരിടം അനുവദിക്കുകയും ചെയ്തു. ഇവിടെ മണ്ണുപരിശോധന നടത്തിയെങ്കിലും മറ്റു പ്രവൃത്തികളുണ്ടായില്ല. സ്കൂളിനുവേണ്ടി സമരം ചെയ്ത ആദിവാസികളേയും നാട്ടുകാരേയും ഇതിനിടെ ചിലർ ആക്രമിച്ചിരുന്നു. ഇപ്പോൾ പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ വാടക നൽകി കാട്ടാക്കട പഞ്ചായത്തിലെ മണലിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.